National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളത്തിനിടയിൽ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം രാജ്യസഭയിൽ ജയശങ്കർ പ്രസ്താവന നടത്തിയപ്പോൾ ഇന്ത്യയുടെ വിദേശനയത്തിൽ കേന്ദ്രസർക്കാർ വെള്ളം ചേർത്തു എന്നാരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. എന്നാൽ ലോക്സഭയിൽ പ്രതിപക്ഷ കക്ഷികൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 67,000 ഇന്ത്യക്കാർ പശ്ചിമേഷ്യയിൽനിന്നു തിരിച്ചെത്തി. കഴിഞ്ഞ മൂന്നു ദിവസം 150 ഇന്ത്യൻ വിമാനക്കന്പനികൾ പശ്ചിമേഷ്യയിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തി. മേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും അടിയന്തരമായി മടങ്ങേണ്ടവർക്കും ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ പാർലമെന്റിനെ അറിയിച്ചു. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഊർജസുരക്ഷയും വ്യാപാരബന്ധവും ഉൾപ്പെടെ രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങൾക്കായിരിക്കും പരമപ്രാധാന്യമെന്നും ജയശങ്കർ വ്യക്തമാക്കി.
സംഘർഷം നേരിടുന്ന മിഡിൽ ഈസ്റ്റിലെ രാജ്യതലവന്മാരുമായി പ്രധാനമന്ത്രി സംസാരിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു. ഇറേനിയന്‍ നേതൃത്വവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. എന്നാൽ, ഇറേനിയന്‍ വിദേശകാര്യ മന്ത്രിയുമായി ഫെബ്രുവരി 28നും മാർച്ച് അഞ്ചിനും താൻ സംസാരിച്ചതായും ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യ സമാധാനത്തെ പിന്തുണയ്ക്കുന്നു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും സമാധാനപരമായ ജനജീവിതം ഉറപ്പാക്കാനും ഇന്ത്യ ആവശ്യപ്പെടുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതോടൊപ്പം ഫെബ്രുവരി 28ന് ഇറാന്റെ മൂന്ന് യുദ്ധക്കപ്പലുകൾ കൊച്ചി തീരത്ത് അടുപ്പിക്കുന്നതിന് അനുമതി തേടിയതായും ചർച്ചകൾക്കുശേഷം മാർച്ച് ഒന്നിന് ഇന്ത്യ അനുമതി നൽകിയതായും ജയശങ്കർ സഭയെ അറിയിച്ചു. മാർച്ച് നാലിന് ഇറാന്റെ കപ്പലായ ‘ഐആർഐഎസ് ലവാൻ’ ഇന്ത്യൻ തീരത്ത് അടുത്തതായും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രതിപക്ഷ എംപിമാരുടെ കടുത്ത മുദ്രാവാക്യം വിളികൾക്കിടയിലാണ് മന്ത്രി സഭയെ അഭിസംബോധന ചെയ്തത്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. ഫെബ്രുവരി 20-ന് തന്നെ ഗവൺമെന്റ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ സംഘർഷത്തിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സംഘർഷം ലഘൂകരിക്കുന്നതിന് ചർച്ചകളും നയതന്ത്രപരമായ നീക്കങ്ങളും മാത്രമാണ് പോം വഴിയെന്നും ജയ്ശങ്കർ പറഞ്ഞു.
പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്നുണ്ട്. സ്ഥിതിഗതികൾ നേരിടാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശകാര്യമന്ത്രി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. രാജ്യത്തിന്റെ ഊർജ സുരക്ഷയെക്കുറിച്ചും പ്രവാസികളുടെ സുരക്ഷയെക്കുറിച്ചും പ്രസ്താവനയല്ല മറിച്ച് സഭയിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
National
ന്യൂഡൽഹി: ഇറേനിയൻ യുദ്ധക്കപ്പലുകളായ ഐആർഐഎസ് ദേന ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമിക്കപ്പെട്ടതിലും ഐആര്‍ഐഎസ് ലാവണിനെ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചതിലും ഔദ്യോഗികമായി പ്രതികരണമറിയിച്ച് കേന്ദ്രം.
ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന "റെയ്സിന ഡയലോഗിൽ’ സംസാരിക്കവെ ഇന്ത്യൻ മഹാസമുദ്രത്തിലെ സങ്കീർണമായ സാഹചര്യങ്ങളെക്കുറിച്ചും ഇറേനിയൻ യുദ്ധക്കപ്പലിനു കൊച്ചിയിൽ നങ്കൂരമിടാനുള്ള സാഹചര്യം നൽകിയതിനെക്കുറിച്ചും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിശദീകരണം നൽകിയത്.
കൊച്ചിയിൽ ഐആർഐഎസ് ലാവണിനെ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലമാണെന്ന് ജയശങ്കർ വ്യക്തമാക്കി. വിശാഖപട്ടണത്തു നടന്ന ’മിലാൻ 2026’ നാവിക അഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന ഐആർഎസ് ലാവനിന് സാങ്കേതിക പ്രശ്നമുണ്ടായെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചു.
ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നായതിനാൽ ഇന്ത്യയിലെ തുറമുഖത്തിലേക്കെത്താൻ അവർ ഇന്ത്യയുടെ അനുവാദം ചോദിച്ചു. ഫെബ്രുവരി 28ന് അവർ അഭ്യർഥന നടത്തിയതിനു പിറ്റേന്നുതന്നെ മാർച്ച് ഒന്നിന് ഇന്ത്യ അനുമതി നൽകി. അനുമതി ലഭിച്ചതിനുശേഷം കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ കുറച്ചുദിവസമെടുത്തു. അവർ കൊച്ചിയിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായി മാറിയിരുന്നു.
റിപ്പോർട്ടുകളനുസരിച്ച്, കഴിഞ്ഞ നാലിനാണ് ഐആര്‍ഐഎസ് ലാവൺ കൊച്ചിയിൽ നങ്കൂരമിട്ടത്. അതേദിവസംതന്നെയാണ് ഐആര്‍ഐഎസ് ദേന, യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ മുങ്ങിയതും.